Posts

Showing posts from November, 2015

ആഴങ്ങൾ

ആഴങ്ങൾ  ************ എനിക്കു ഭയമാണ് ...... നിന്റെ ആഴങ്ങളെ  നിന്റെ മരവിച്ച തണുപ്പിനെ  മടുപ്പിക്കുന്ന മണത്തെ ആഴ്നിറങ്ങുന്ന നഖങ്ങളെ ചോരയൂറ്റുന്ന ചുംബനത്തെ കരിനീല നിറമുള്ള ചുഴികളെ വലിച്ചടുപ്പിക്കുന്ന വൻ തിരകളെ തലകറക്കുന്ന ഉയരങ്ങളെ പറിഞ്ഞുപോകുന്ന വേഗങ്ങളെ...... ഞാൻ ഇര കർമ്മബന്ധങ്ങളുടെ നിറസഞ്ചിയുമായി പായുന്നവൻ..... മുന്നിലെ വഴികളിൽ നിനക്കു മുഖം തിരിച്ചു നടക്കുന്നവൻ.... നിത്യസഞ്ചാരി നീ ഇരയെ തിരയുന്നവൻ പതിയിരുന്ന് എയ്യുന്നവൻ പ്രാപ്പിടിയനെ പോലെ എന്നും പിന്നാലെ ...... ഈ കടലാസിൽ മഷി പടരുമ്പോഴും പിന്നിൽ നിന്റെ പദചലനം പച്ചമാംസത്തിന്റെ കരിഞ്ഞമണം തിലോദകമുണ്ണുന്ന ചിറകടികൾ.... എനിക്കു നിന്നെ ഭയമാണ്... എങ്കിലും..... എങ്കിലും നിന്നെ ഞാൻ പ്രണയിക്കുന്നു നിന്റെ നിഗൂഢതയെ സ്നേഹിക്കുന്നു നിന്റെ ആഴങ്ങളിലലിയാൻ കൊതിക്കുന്നു

മഹാകാലം

മഹാകാലം ********************** കാർന്നു തിന്നുന്ന വിഷനീലിമയെ ഉള്ളിലടക്കി അവൻ ചിരിച്ചു, നിറനിലാവുപോലെ ആ ചിരി രാഗവും താളവും ലയവുമായി... ധ്യാനബോധങ്ങളുടെ നിത്യതയായി... ഉരുകിത്തിളക്കുന്ന അകക്കണ്ണിനെ എന്നോ മറക്കാനും മറയ്ക്കാനും പഠിച്ചു ചലനവേഗങ്ങളെ കയ്യിലൊതുക്കി കാമഭോഗവേഗങ്ങളുടെ കലയായി ജീവന്റെ ഊർജ്ജമായി അവനിൽ പൂർണ്ണപുരുഷൻ പിറന്നു പാതി പകുത്ത് പ്രകൃതി പിറന്നു. ചുറ്റും ജീവജലപ്രവാഹമൊഴുകി അവൻ ഭോഗിയും യോഗിയും വൈരാഗിയുമായി നിത്യതയും സത്യവും ശിവവുമായി ആദിയും അനന്തവുമായി ഹിമമുടിയിലെ പുണ്യമായി ഉള്ളിൽ പുകഞ്ഞു തീവമിക്കുന്ന കാളകൂടത്തിനെയടക്കി നീണ്ടുനിവർന്ന കാലസർപ്പത്തിനെ വാരിയണിഞ്ഞു കൊണ്ടവൻ കാലമായി..... മഹാകാലം

ഇണ

ഇണ  ************ അവൻ, വെള്ളക്കുപ്പായത്തിൽ  കരിപുരണ്ട ചിന്തകളുമായി ഇരയെ തിരഞ്ഞു ദർശനങ്ങൾ ചവച്ചു തുപ്പി വല തീർത്തു നാറ്റം മറയ്ക്കാൻ ഊദിന്റെ മണമണിഞ്ഞു കൈകളിൽ കാരിരുമ്പിന്റെ മുള്ളണിഞ്ഞു കണ്ണിൽ കാമത്തിന്റെ തീ നിറച്ചു കാളകൂടങ്ങളെ രേതസ്സാക്കി വായിൽ പുരോഗമനങ്ങൾ വിഴുപ്പലക്കി വലയ്ക്കുള്ളിലെ ചതിച്ചുഴിയിൽ പതുങ്ങി ഇരയെ കാത്തു ... അവൾ, നിത്യ പ്രണയിനി, സ്വപ്ന സഞ്ചാരിണി അണുവണുവാവോളം കാമം കൊതിച്ചവൾ... പുല്ലിലും പുഴുവിലും സത്തറിഞ്ഞവൾ മാതളത്തിന്റെ മണമുള്ളവൾ ഭോഗവേഗങ്ങളെ താളമാക്കുന്നവൾ ഉന്മാദിനി, നിമിഷങ്ങളിലെ പൂർണ്ണത അഴിക്കുന്തോറും മുറുകുന്ന കുരുക്കു വീഴുമ്പോൾ അവൾ കരഞ്ഞില്ല, പകച്ചുമില്ല തേടിയത് ഇണയെ, അവനിലെ ദർശനങ്ങളുടെ തോഴനെ.... വിഷപ്പല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ കൊതിച്ചത് പ്രണയവേഗങ്ങളുടെ ചൂട് അവളുടെ വർന്നച്ചിറകുകൾ അവനരിഞ്ഞു പരുക്കൻ കരിമ്പടമിട്ടു വലിഞ്ഞു മുറുക്കി അപ്പോഴും അവൾ കേണത് അത്തർ മണക്കുന്ന രാത്രികൾ..... സത്തയൂറ്റി ചവച്ചുതുപ്പി വലയിൽ നിന്നും അവൻ അവളെയെറിഞ്ഞു..... കാരിരുമ്പിന്റെ കനത്ത പൂട്ടുള്ള ചാണകച്ചാലൊഴുകുന്ന പറമ്പിൽ അവിടെ അവൾ നിത്യത കൊതിച്ചു ഭൗമയോനിയിലൂടെയുണരാൻ, വളരാൻ പടരാൻ നിറയാൻ അറിയാൻ...... അപ്പോ

സ്വാതന്ത്ര്യം

അയാൾ ********** അയാൾ തുരുമ്പെടുത്ത ആണിയിൽ നിന്നും കൈ പറിച്ചെടുത്തു. ചോര പൊടിയുന്നുണ്ടായിരുന്നു. കെട്ടുകൾ അഴിച്ചു പതിയെ പുറത്തേക്ക്. ഉടുതുണിയോ മറുതുണിയോ ഇല്ലായെന്ന കാര്യം അലട്ടിയതേയില്ല. അപ്പോഴും അകത്ത് , അന്നുകേട്ട കുമ്പസാരത്തിന്റെ ഇക്കിളിക്കഥകൾ അജപാലകരുടെ മുറികളിൽ നിന്നും മുഴങ്ങുന്നുണ്ടായിരുന്നു. അയാൾ തെരുവിലിറങ്ങി. അനുഗമിക്കാൻ സുവിശേഷമെഴുത്തുകാരോ ഒറ്റുകാരനോ ഉണ്ടായിരുന്നില്ല. അവരൊക്കെ അപേക്ഷ സമർപ്പിക്കുന്നതിന്റെയും മധ്യസ്ഥം വഹിക്കുന്നതിന്റെയും തിരക്കിലായിരുന്നു . തണുത്തകാറ്റേറ്റപ്പോൾ അയാൾക്ക്‌ ആശ്വാസം തോന്നി. ഒരു കടത്തിണ്ണയിൽ തെരുവുനായയുടെ അടുത്ത് തോഴനെ കാത്തിരുന്നു. തോഴൻ ********** തോഴൻ തിരക്കിലായിരുന്നു. മേലിൽ ചാർത്തിയ നേർച്ചപ്പണ്ടങ്ങൾ വലിച്ചെറിയുന്ന തിരക്കിൽ തന്റെ പ്രിയപ്പെട്ട തണ്ടൊടിഞ്ഞ മുളന്തന്ടെടുത്ത് പതിയെ വിളിച്ചു നോക്കി. ഇപ്പൊഴും നാദം പൊഴിക്കുന്നുണ്ട്‌. അയാളുടെ വലിയ കറുത്ത കണ്ണുകൾ തിളങ്ങി. പുറത്തെ വിശാലമായ കുളത്തിൽ അയാള് നീന്തിത്തുടിച്ചു. മേലാകെ പൂശിയിരുന്ന മായം കലർന്ന ചന്ദനപ്പൊടി വെള്ളത്തിൽ പടര്ന്നു. മതിലു ചാടി പുറത്ത് കടക്കുന്നത്‌ കാവൽക്കാരൻ കണ്ടു. പക്ഷെ അയാള് തടഞ്ഞില്ല

പരിണാമം

വാനരൻ കൊടുംകാട്ടിലൊരിരുകാലിമൃഗം  ഇണയെ തിരഞ്ഞു . തേന്‍ കുടിച്ചും പഴം പറിച്ചും പല്ലിളിച്ചും യുഗങ്ങൾ താണ്ടി . കാട് ചോദിച്ചു നീയാര് ഞാൻ മരഭോജി മരത്തിലെ പുഴുവും പഴവും ഏറെ പ്രിയം മരം ചിരിച്ചു കിളിയും മരവും കൂട്ടായ് മാറി ചില്ലകൾ തോറും ഊഞ്ഞാലാടി. ********************************** നരൻ ഗുഹയ്കുള്ളിലെ തീയിൽ ഇരയെ ചുട്ടു തിന്നുമ്പോൾ അവൻ എന്നോ മുറിഞ്ഞു പോയ വാലിനെയോർത്ത് ചിരിച്ചു. മരവും കടുവയും കാളയും അവനോടു കൂട്ടുകൂടി അവർ ചോദിച്ചു നീയാര്? ഞാൻ ഇരഭോജി മീനും മൃഗവും പഴവും എനിക്കു സമം അന്നാദ്യമായി കടുവ ചിരിച്ചു കാള വാലാട്ടി അവർക്കു തണലേകിയ മരം ധ്യാനിച്ചു പഴത്തിൽ പാതി കാളയോടും മൃഗത്തിൽ പാതി കടുവയോടും അവൻ പങ്കിട്ടു ****************************** അനരൻ കമ്പിയിൽ കോർത്ത തോഴന്റെ മാംസം ചുട്ടു തിന്നുമ്പോൾ അവൻ ചിരിച്ചില്ല. കുടൽ തിന്നാൻ വന്ന കഴുകനും മലം തിന്നാൻ വന്ന പന്നിയും അവനോടു ചോദിച്ചു നീയാര് ഞാൻ മതഭോജി അന്നാദ്യമായി കഴുകൻ പകച്ചു പന്നി മൂക്ക് പൊത്തി കുറ്റിയറ്റുപോയ മരം സ്വപ്നങ്ങളിൽ വേരു ചികഞ്ഞു. തീറ്റ നിർത്തി അവൻ പോകുമ്പോൾ എച്ചിലുകൾ ബാക്കിയായി അവനു വീണ്ടും വാലുമുളച്ചു,